Monday, July 2, 2012

മികവിന്റെ കേന്ദ്രത്തില്‍ കുട്ടികള്‍ മുന്നില്‍; സൗകര്യങ്ങള്‍ കുറവ്

മികവിന്റെ കേന്ദ്രത്തില്‍ കുട്ടികള്‍ മുന്നില്‍; സൗകര്യങ്ങള്‍ കുറവ്

Posted on: 02 Jul 2012

കരുവാരകുണ്ട്: സംസ്ഥാനത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായ കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സംസ്ഥാന തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുമ്പോഴാണ് ഇവിടെ കുട്ടികളുടെ എണ്ണം കൂടുന്നത്. അഞ്ചുവര്‍ഷം മുമ്പ് 2779 കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലിന്ന് ......3976 കുട്ടികളുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് ബാച്ചുകളിലായി 480 വിദ്യാര്‍ഥികളും അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ 3496 കുട്ടികളുമാണുള്ളത്.

എന്നാല്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ സൗകര്യങ്ങളില്ല. ഈ സ്‌കൂളിലേക്ക് കിട്ടിയത് ജില്ലാപഞ്ചായത്തിന്റെ രണ്ട് ക്ലാസ്‌റൂമും എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടില്‍നിന്ന് ഒരു ക്ലാസ്മുറിയുമാണ്. ഇതില്‍ രണ്ട് മുറികള്‍ ഹയര്‍സെക്കന്‍ഡറിയുടെ അധികബാച്ചിനായി നല്‍കിയതോടെ കേവലം ഒരു ക്ലാസ്മുറിയാണ് യു.പി, ഹൈസ്‌കൂള്‍തലത്തില്‍ ആകെ കിട്ടിയത്.

2010ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണ് ഈ സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചത്. സ്ഥലം എം.എല്‍.എ കൂടിയായ ടൂറിസംമന്ത്രി എ.പി. അനില്‍കുമാറിന്റെ പ്രത്യേക താത്പര്യമായാണ് ഈ പദ്ധതി കരുവാരകുണ്ടില്‍ അനുവദിച്ചത്.

വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയ ആസ്ബസ്‌റ്റോസ് ഷീറ്റിന് കീഴിലാണ് 14 ക്ലാസ്മുറികള്‍. മിക്ക ക്ലാസ്‌റൂമുകളും ചോര്‍ന്നൊലിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ കാര്യവും പ്രശ്‌നത്തിലാണ്. 2500ലധികം കുട്ടികള്‍ ഉച്ചയൂണ് സ്‌കൂളില്‍നിന്ന് കഴിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പ്രായോഗിക ആവശ്യങ്ങള്‍ക്കും വെള്ളംവേണം. ജലലഭ്യത ഉറപ്പാക്കാനാവുന്ന സംവിധാനങ്ങള്‍ ഇവിടെയില്ല. ഫര്‍ണിച്ചറുകളുടെ കാര്യത്തിലും വലിയ അപര്യാപ്തതയാണുള്ളത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അധ്യാപകരുടെ അര്‍പ്പണബോധവും വിദ്യാര്‍ഥികളുടെ പ്രയത്‌നവുംകൊണ്ട് സ്‌കൂള്‍ ശരിക്കും മികവിന്റെ കേന്ദ്രംതന്നെയായി മാറിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ഒരൊറ്റ വിദ്യാര്‍ഥി മാത്രമാണ് പരാജയപ്പെട്ടത്. 99.4 ആയിരുന്നു വിജയശതമാനം. എസ്.എസ്.എല്‍.സിക്ക് 92 ശതമാനം വിജയം നേടി.

Tags: Malappuram District News. മലപ്പുറം . Kerala. കേരളം
Print

No comments:

Post a Comment